പത്തു വർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ കുതിച്ചുചാട്ടമുണ്ടായി. ആഗോളതലത്തിൽ അംഗീകരിക്കുന്ന ഡിജിറ്റൽ ഇടപാടു സംവിധാനമായി യു.പി.ഐ. മാറി. മാസം 1,200 കോടി ഇടപാടുകളാണ് യു.പി.ഐ. വഴി നടക്കുന്നത്. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി വിജയകരമായി നടപ്പാക്കിവരുന്നു. പത്തുവർഷംകൊണ്ട് പുതിയ ബാങ്കിങ് സംവിധാനവും സാമ്പത്തിക ക്രമവും പുതിയ കറൻസി സംവിധാനവും കൊണ്ടുവരാനായി. ഇത് ഒരു ട്രെയിലർ മാത്രമാണ്. ഇനിയും ഏറെ മുന്നേറാനുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിപ്പിക്കാനും പണരഹിത സമ്പദ് വ്യവസ്ഥ വിപുലമാക്കാനുമാണ് അടുത്ത പത്തുവർഷംകൊണ്ട് ലക്ഷ്യമിടുന്നത്
ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. യുവാക്കൾക്ക് അവസരങ്ങളൊരുക്കുന്നതിൽ അടുത്ത പത്തുവർഷം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ആർ.ബി.ഐ.ക്ക് നിർണായക പങ്കു വഹിക്കാനുണ്ട്. പുതിയ മേഖലകൾ വികസിപ്പിക്കുന്നതിലൂടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. പുതിയ ഊർജ മേഖല, ഹരിത ഹൈഡ്രജൻ, 5 ജി, പ്രതിരോധ മേഖല എന്നിങ്ങനെ പുതുതായി ഉയർന്നുവരുന്ന മേഖലകളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വളരാനാവശ്യമായ വായ്പാലഭ്യത ഉറപ്പാക്കാൻ സൗകര്യമുണ്ടാകണം.
ബഹിരാകാശ മേഖലയിൽ ഇതിനകം ഒട്ടേറെ സ്റ്റാർട്ടപ്പുകൾ തുടങ്ങിക്കഴിഞ്ഞു. അതുപോലെ വിനോദസഞ്ചാരം. വരും വർഷങ്ങളിൽ തീർഥാടന ടൂറിസത്തിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലകൾക്കെല്ലാം സാമ്പത്തിക പിന്തുണ ആവശ്യമുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ ഒപ്പമുണ്ടാകും. നിർമിത ബുദ്ധിയും ബ്ലോക്ക് ചെയിനും ബാങ്കിങ് സംവിധാനത്തെ മാറ്റി മറിക്കുന്നു. ഇക്കാലത്ത് സൈബർ സുരക്ഷയേറെ പ്രാധാന്യമർഹിക്കുന്നു. സുരക്ഷ മുൻനിർത്തിയുള്ള സാങ്കേതിക രംഗത്ത് കൂടുതൽ ആലോചനകളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.