എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ഒരു ക്വാളിസില്‍ ടൂറു പോകുന്ന 11 അംഗ സൗഹൃദ സംഘത്തിന്‍റെ കഥയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. അവര്‍ അവിടെ നേരിടുന്ന പ്രതിസന്ധിയും അതില്‍ നിന്നുള്ള സാഹസികമായ കരകയറലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ശരിക്കും വളരെ ലളിതമായ കഥ തന്തുവെന്ന് തോന്നാം എങ്കിലും ഒരു നാട് പാടി നടന്ന യഥാര്‍ത്ഥ സംഭവത്തെ അതിന്‍റെ എല്ലാ വൈകാരികതയും ഉള്‍ക്കൊണ്ട് സ്ക്രീനില്‍ വീണ്ടും അവതരിപ്പിക്കാന്‍ സംവിധായകന്‍ ചിദംബരം വിജയിച്ചു എന്ന് തന്നെ പറയാം.
ചിത്രത്തിന്‍റെ തിരക്കഥ എടുത്തു പറയേണ്ട കാര്യമാണ്. മഞ്ഞുമ്മലിലെ സൗഹൃദ സംഘം ആരാണെന്ന് പ്രേക്ഷകന് വ്യക്തമാക്കി കൊടുക്കുന്ന ഒരു സ്പേസിന് അപ്പുറം അനാവശ്യമായ ഒരു വലിച്ചുനീട്ടലുകള്‍ക്കും അവസരം നല്‍കാതെ വളരെ പാക്ക്ഡായ തിരക്കഥയാണ് ചിത്രത്തിന്. അത് ചിത്രത്തിലെ സംഭവ വികാസങ്ങളുടെ ചടുലതയ്ക്കും, അവതരണത്തിനും ഗുണം ചെയ്യുന്നു.
ഒരു വിനോദയാത്രയുടെ അടിച്ചുപൊളി മൂഡില്‍ നിന്നും ഭീതിതമായ ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ പിടിച്ചിടുന്ന നിമിഷമുണ്ട് ചിത്രത്തില്‍. ഒരു കരയില്‍ നിന്നും ഒരു ഇരുള്‍ കുഴിയിലേക്ക് പ്രേക്ഷകനും പതിക്കുന്ന പോലുള്ള അനുഭവം ഈ രംഗം തരുന്നു. അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സ് ആയി എത്തിയ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവര്‍ എല്ലാം ഗംഭീരമാക്കുന്നുണ്ട്.